തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷിയായ വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് യുഡിഎഫ് വിലയിരുത്തൽ.
യുഡിഎഫ് ഘടകകക്ഷിയാകാൻ കഴിഞ്ഞ നാലു മാസമായി പലതവണ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ വിഷ്ണുപുരം യുഡിഎഫ് വിപുലീകരണം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചശേഷം കാലുവാരിയത് വഞ്ചനയുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ. ഇനി വിഷ്ണുപുരം ചന്ദ്രശേഖരനേയും വിഎസ്ഡിപിയേയും യുഡിഎഫിന്റെ ഭാഗമാക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവരുമായി പലവട്ടം യുഡിഎഫ് പ്രവേശനം സംബന്ധിച്ചു വിഷ്ണുപുരം ചന്ദ്രശേഖരൻ സംസാരിച്ചിരുന്നു.
കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് പ്രതിപക്ഷ നേതാവിനെ കണ്ടിരുന്നത്. യുഡിഎഫ് പ്രവേശനത്തിന്റെ പേരിൽ എൻഡിഎയിൽ വിലപേശൽ നടത്താനാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ ശ്രമിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു.